തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. തുടർന്ന് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റിവക്കുകയായിരുന്നു.
നാല് വർഷങ്ങൾക്ക് മുൻപ് 2018 മാർച്ച് 14 നാണ് കൊല നടക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതായി. ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം പൊന്തക്കാട്ടിൽ നിന്ന് ലഭിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇത് ഇവരാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികളായ രണ്ട് പേരും ലഹരി ഉപയോഗിക്കാൻ പൊന്തക്കാട്ടിൽ വരാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
ഇരുവരും ചേർന്ന് വിദേശ വനിതയെ പൊന്തക്കാട്ടിൽ കൊണ്ടുവന്ന് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കഴുത്തിൽ വള്ളിച്ചെടികൾ കെട്ടി മൃതദേഹം അവിടെ ഉപേക്ഷിച്ചു.
നിങ്ങൾ ചെയ്ത കുറ്റത്തിന് തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോ എന്നാണ് ഇന്നലെ കേസ് പരിഗണിക്കവേ കോടതി ചോദിച്ചത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ മാതൃകാപരമായ ശിക്ഷ നൽകണമെന്നതാണ് ആവശ്യം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ജീവിക്കാൻ അനുവദിക്കണമെന്നാണ് പ്രതികൾ പറഞ്ഞത്.
Comments