തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവ്. അഞ്ച് പ്രതികളുടെ പേരിലുള്ള കോടികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനാണ് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. ആദ്യ അഞ്ചുപ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മീഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റജി കെ. അനിൽ എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്.
ബാങ്ക് തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് തട്ടിപ്പുകാർ വസ്തുക്കൾ വാങ്ങിക്കൂട്ടിയത്. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി വാങ്ങിയ വീടുകളും വാഹനങ്ങളുമുൾപ്പെടെ 60 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടും.
ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ 20 വസ്തുവകകൾ, ഇന്നോവ, ഔഡി കാറുകൾ, റെയ്ഡ് നടത്തിയപ്പോൾ വീട്ടിൽനിന്ന് കണ്ടെടുത്ത 3.40 ലക്ഷംരൂപ, 2.08 ലക്ഷത്തിന്റെ വിദേശകറൻസി, ബിജോയുടെയും സ്ഥാപനങ്ങളുടെയും പേരിലുണ്ടായിരുന്ന 57 ബാങ്ക് അക്കൗണ്ടുകൾ, 35.87 ലക്ഷം രൂപ എന്നിവയാണ് കണ്ടുകെട്ടുക. കേസിൽ അന്തിമവിധിവരുംവരെയാണ് കണ്ടുകെട്ടൽ നടപടി. ഈ കാലയളവിൽ ഇവ കൈമാറ്റം ചെയ്യാനാവില്ല.
കമ്മീഷൻ ഏജന്റായിരുന്ന എ.കെ. ബിജോയുടെ 30.70 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിക്കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യമായാണ് ഇ.ഡി. കണ്ടുകെട്ടൽ നടപടിയെടുക്കുന്നത്.
Comments