തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരള പോലീസിനെ വന്ധ്യംകരിച്ച് റെഡ് വൊളന്റിയർ സേനയാക്കി തരംതാഴ്ത്തിയെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോൾ കൺമുന്നിൽ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാൻ കേരള പോലീസിനാവില്ല. അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം ,ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം,കുടചക്രം എന്ന് വിളിച്ച് അധിക്ഷേപിച്ച മുൻമന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരായ കേസിൽ തെളിവില്ലെന്ന് കണ്ട് തീർപ്പാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമം.അഞ്ചുമാസങ്ങൾക്ക് മുൻപെ അദ്ദേഹം നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണെങ്കിലും പോലീസ് ഭാഷ്യം തെളിവില്ലെന്നാണെന്ന് അദ്ദേഹം വിമർശിച്ചു.
പോലീസിന്റെ ചരിത്രത്തിൽ ഇത്രയും വിരോധാഭാസ നിലപാട് സ്വീകരിച്ച കാലഘട്ടം ഉണ്ടാവില്ല. ഭരണഘടനയോട് തെല്ലും ആദരവില്ലാത്ത സിപിഎം അന്നു മുതൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടിലായിരുന്നു.പേരിനൊരു കേസെടുത്തതല്ലാതെ മറ്റുനടപടികളിലേക്ക് കടക്കാത്തതും അതിനാലാണ്. ധാർമികമൂല്യങ്ങൾക്ക് നേരെ സിപിഎമ്മും സർക്കാരും കൊഞ്ഞണം കാട്ടുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എല്ലാ വിധ്വംസക ശക്തികൾക്കും സംരക്ഷണം ഒരുക്കുക എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്.അതിനാലാണ് സിപിഎമ്മുകാർ പ്രതികളാകുന്ന എല്ലാ കേസുകളിലും തുടർച്ചയായി തെളിവുകളുടെ അഭാവം എന്ന വിചിത്ര കണ്ടെത്തൽ കേരള പോലീസ് നടത്തുന്നത്. എന്നാൽ നിരപരാധികളായ സാധാരണക്കാരെ മർദ്ദിച്ച് ജീവച്ഛവമാക്കി കേസിൽകുടുക്കുന്ന ക്രൂരവിനോദം പോലീസ് യഥേഷ്ടം തുടരുകയും ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
എകെജി സെന്ററിലെയും സിപിഎം നേതാക്കളുടെയും തിട്ടൂരം അനുസരിച്ചാണ് കേരള പോലീസ് പ്രവർത്തിക്കുന്നത്. എകെജി സെന്ററിലെ പടക്കം ഏറിലും തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ സ്വജനപക്ഷപാത ഇടപാടിലും പോലീസിന്റെ നിലപാട് പരിശോധിച്ചാൽ അത് വ്യക്തമാകുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
Comments