തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത് വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 19 വിദേശ യാത്രകൾ. ഇതിൽ 15 എണ്ണമാണ് ഔദ്യോഗിക യാത്രകൾ. ചികിത്സയുടെ ഭാഗമായി നടത്തിയത് 3 യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി നൽകിയ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടു ചികിത്സാ യാത്രയും 3 ഔദ്യോഗിക യാത്രയും അടക്കം അഞ്ചു യാത്രയ്ക്കായി 32,58,185 രൂപയാണ് ചിലവിട്ടത്. എന്നാൽ ബാക്കി 14 യാത്രകളുടെ ചിലവ് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
2018 ജൂലൈ 9 മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ 4 മുതൽ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചിലവിട്ടു. ഈ കാലയളവാണ് സ്വകാര്യ യാത്രയായി കണക്കാക്കിയതെന്ന് സംസ്ഥാന സർക്കാർ നൽകിയ രേഖയിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും വിദേശയാത്രയ്ക്ക് പോയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും മാത്രമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരുന്നു. നിക്ഷേപവും പഠനങ്ങളും മറ്റും ചൂണ്ടിക്കാട്ടി വിദേശയാത്രകളോരോന്നും നടത്തുമ്പോഴും അതിന്റെ ഗുണമൊന്നും സംസ്ഥാനത്ത് കാണുന്നില്ലെന്നാണ് ഉയർന്നുവരുന്ന വിമർശനം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിത്യ ചിലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽഡിഎഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർദ്ധിപ്പിക്കുകയാണ്.
Comments