കൊൽക്കത്ത: ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുവിളക്കുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ബംഗാംളിലെ നിരവധി ഗ്രാമങ്ങളിൽ ഇപ്പോഴും വൈദ്യുതി ഇല്ലെന്നും വൈകുന്നേരത്തിന് ശേഷം റോഡുകൾ ഇരുട്ടിലാണെന്നും ഇത് പലപ്പോഴും ബലാത്സംഗങ്ങൾ പോലുള്ള ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്നുവെന്നും പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പ്രകാശ് വാസ്തവ,ജസ്റ്റിസ് രാജർഷി ദരദ്വാജ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.
സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായവർക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി ഉത്തരവിട്ടത്.
ബലാത്സംഗം പോലുള്ള അനിഷ്ട സംഭവങ്ങൾ കുറയ്ക്കാനായി ഗ്രാമപ്രദേശങ്ങളിൽ പ്രകാശമെത്തിക്കാൻ എത്ര തെരുവുവിളക്കുകൾ വേണമെന്ന് കോടതിയെ അറിയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ജനുവരിയോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. എത്ര തെരുവുവിളക്കുകൾ വേണമെന്ന് കണക്കുകൂട്ടി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ആവശ്യത്തിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുമെന്നും ഹൈക്കോടതി അറിയിച്ചു.
തെരുവുവിളക്ക് സ്ഥാപിക്കാൻ ഉത്തരവിട്ട കോടതി ബലാത്സംഗത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാൻ വൈകുന്നതിന് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി പ്രശ്നം പരിഹരിക്കാൻ അനുബന്ധ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്നും, ബലാത്സംഗത്തിനിരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
Comments