തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1.25 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.
അത്യപൂർവ്വങ്ങളിൽ അപൂർവമായ കേസായാണ് ഇത് പരിഗണിച്ചത് എന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വധശിക്ഷ ലഭിക്കേണ്ടിയിരുന്ന കേസാണിത്. എന്നാൽ പ്രതികൾക്ക് അനുകൂലമായ സാഹചര്യങ്ങൾ പരിഗണിച്ച ശേഷമാണ് വധശിക്ഷ ഒഴിവാക്കിയത്. മാതൃകാപരമായ വിധിയാണിതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ശിക്ഷ വിധിക്കുന്നതിന് മുൻപ് നാടകീയ സംഭവങ്ങളാണ് കോടതിമുറിയിൽ അരങ്ങേറിയത്. തങ്ങൾ രണ്ട് പേരും നിരപരാധികളാണെന്ന് പ്രതികൾ പ്രതിക്കൂട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു. തങ്ങളുടെ നുണ പരിശോധന നടത്താൻ തയ്യാറാകണമെന്നും സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അദ്ധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നുവെന്നുമാണ് പ്രതികൾ പറഞ്ഞത്. അയാൾക്ക് പരിഭാഷ അറിയാം. യോഗ അദ്ധ്യാപകനെ ചോദ്യം ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇതെല്ലാം കേട്ട ശേഷം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇതോടെ പ്രതിൾ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുത് എന്ന് പറഞ്ഞാണ് ഇവർ രോഷാകുലരായത്.
Comments