പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അടക്കം മാസങ്ങള് നീണ്ട ഹൈ വോൾട്ടേജ് പ്രചാരണമാണ് ബിജെപി ഗുജറാത്തിൽ നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രഭാവം അലയടിക്കുന്ന ഗുജറാത്തിന്റെ മണ്ണിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരണത്തിന് തണുപ്പൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഗുജറാത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് ഇറക്കിയ താര പ്രചാരകരിലൊരാളാകട്ടെ കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ വിവിധ തിരഞ്ഞെടുപ്പു യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചിരി പടർത്തുന്നത്.
കുർത്തയും തലപ്പാവും ധരിച്ച് കാവി കുറിയും തൊട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ ഗുജറാത്ത് പര്യടനം. ഇതിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾ. ഒരൊറ്റ തവണ എങ്കിലും ഇതേ വേഷത്തിൽ കുറി തൊട്ട് കേരളത്തിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമ്പോൾ മാത്രമാണ് കോൺഗ്രസ് നേതാക്കൾക്ക് ഈ വേഷം കെട്ടൽ എന്നും ജനങ്ങൾ വിമർശിക്കുന്നു.
ഭാരത് ജോഡോ യാത്ര കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നപ്പോൾ ഒരു ക്ഷേത്രത്തിൽ പോലും രാഹുൽ ഗാന്ധി ദർശനം നടത്തിയിരുന്നില്ല. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര കടന്നതോടെ രാഹുൽ ഗാന്ധിയുടെ വേഷവിധാനത്തിലടക്കം വന്ന മാറ്റങ്ങൾ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കുകയാണ്. ഇതിനിടെയാണ് ഗുജറാത്ത് പര്യടനത്തിന് പോയ രമേശ് ചെന്നിത്തലയുടെ ചിത്രങ്ങളും വൈറലാകുന്നത്. ഇതിനോടകം ചെന്നിത്തലയുടെ ചിത്രങ്ങൾ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
Comments