ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രിയും ജനതാ ദൾ നേതാവുമായ ദേവ ഗൗഡ. ലോകത്തെ ഒരു കുടുംബമായി കാണുന്നത് നല്ല കാര്യങ്ങളുടെ തുടക്കമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇന്നലെ ജി 20 മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം -ഇന്നലെ ജി 20 അദ്ധ്യക്ഷപദവിയുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിന് പിന്നാലെയാണ് ദേവ ഗൗഡ ട്വീറ്റ് പങ്കുവെച്ചത്.
””ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 യുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു. ലോകത്തെ ഒരു കുടുംബമായി കാണാൻ സാധിക്കുന്നത് കുറേയേറെ നല്ലകാര്യങ്ങളുടെ തുടക്കമാണ്. എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
‘ജി 20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ലോകത്തിന്റെ സാമ്പത്തിക, സാങ്കേതിക, ശാസ്ത്ര, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലേക്ക് കൂടുതൽ സംഭാവനകൾ നടത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സുപ്രധാന സമയത്താണ് രാജ്യത്ത് ഇതെല്ലാം സംഭവിക്കുന്നത്.
ഇന്ത്യ യുവത്വത്തിന്റെ രാജ്യമാണ്. ജി 20 പ്രസിഡൻസി നമ്മെ ഊർജ്ജസ്വലതയോടെ മുന്നോട്ട് പോകാൻ സഹായിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച ദേവഗൗഡ, ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ വളരെ യോജിപ്പുള്ള അജണ്ട അവതരിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.
ലോകത്തെ കൂടുതൽ അടുപ്പിക്കുന്നതിനും രാജ്യങ്ങളെ പരസ്പരം കൂടുതൽ സഹകരിപ്പിക്കുന്നതിനും ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് മോദി സംസാരിച്ചു. ഇത് സ്വാഗതാർഹമാണെന്ന് ഗൗഡ പറഞ്ഞു.
പ്രധാനമന്ത്രി ലോകത്തിന്റെ സാമ്പത്തിക ക്ഷേമത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ സാമൂഹികവും ആത്മീയവും പാരിസ്ഥിതികവുമായ ക്ഷേമത്തെക്കുറിച്ചും സംസാരിച്ചു എന്നത് ശ്രദ്ധേയമാണ്. ആഗോള പ്രശ്നങ്ങൾക്ക് സാംസ്‌കാരിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ലോകത്തോടുള്ള പ്രധാനമന്ത്രിയുടെ നയതന്ത്ര സമീപനത്തെയും ഗൗഡ പ്രശംസിച്ചു.’ഇത് യുദ്ധകാലമല്ല’ എന്ന് മോദി പറഞ്ഞത് ശ്രദ്ധേയമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ സ്ഥാപകരുടെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഗൗഡ ചൂണ്ടിക്കാട്ടി.
Comments