വെല്ലിംഗ്ടൺ : ഗുരുതര ഹൃദ്രോഗം ബാധിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കോടതിയെ സമീപിച്ച് ന്യൂസിലൻഡിലെ ഹെൽത്ത് ഏജൻസി . നാലു മാസം പ്രായമുള്ള കുഞ്ഞിന് പൾമണറി വാൽവ് സ്റ്റെനോസിസ് എന്ന രോഗമാണ് . ആരോഗ്യനില മോശമായ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
പിന്നാലെ ഡോക്ടർമാർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തിര ശസ്ത്രക്രിയ നിർദേശിച്ചു . എന്നാൽ കുഞ്ഞിന് ശസ്ത്രകിയക്കിടെ രക്തം നൽകേണ്ടി വന്നാൽ അത് കൊറോണ വാക്സിൻ എടുക്കാത്തവരിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്ന നിബന്ധന വച്ചിരിക്കുകയാണ് മാതാപിതാക്കൾ . അതോടെ ശസ്ത്രക്രിയ പ്രതിസന്ധിയിലായി .
കൊറോണ വാക്സിൻ എടുത്തിട്ടില്ലാത്ത രക്തദാതാവിനെ ആരോഗ്യ അധികൃതരോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, മാതാപിതാക്കളുടെ ആവശ്യം ന്യൂസിലൻഡ് ഹെൽത്ത് സർവീസ് അധികൃതർ നിരസിച്ചു. കുത്തിവയ്പ് എടുത്ത രക്തവും പൂർണമായും സുരക്ഷിതമാണെന്ന് ഹെൽത്ത് സർവീസ് അധികൃതർ പറയുന്നു. ഇതിൽ നിന്ന് കുട്ടിക്ക് അപകടമൊന്നുമുണ്ടാകില്ല . വാക്‌സിനേഷൻ എടുത്തവരോ വാക്‌സിനേഷൻ എടുക്കാത്തവരോ എന്ന വിവേചനം ഹെൽത്ത് സർവീസ് കാണിക്കുന്നില്ല.
ഇതോടെ വിഷയം കോടതിയിലെത്തി. കഴിഞ്ഞ ദിവസം ഓക്‌ലൻഡ് ഹൈക്കോടതി കേസ് പരിഗണിക്കുകയും വിധി പറയാനായി കേസ് ബുധനാഴ്‌ച്ചത്തേക്ക് മാറ്റുകയും ചെയ്തു . കുട്ടിയെ ശസ്ത്രക്രിയയ്‌ക്കായി ഹെൽത്ത് ഏജൻസിക്ക് കൈമാറണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. അതേസമയം കുട്ടിയുടെ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു .
Comments