ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തിന്റെ വികസന കാര്യത്തിൽ ഡൽഹി ഭരണകൂടവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന വാദം പച്ചക്കള്ളമെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടതിയിലെ മൊഴിയ്‌ക്കെതിരെയാണ് കേന്ദ്രസർക്കാർ തെളിവ് സഹിതം സത്യവാങ്മൂലം നൽകിയത്.
ആംആദ്മി ഭരണകൂടവുമായി കേന്ദ്രസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സഹകരി ക്കുന്നില്ല. പല സുപ്രധാന പദ്ധതികളും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം മുടങ്ങി യതിന് ഡൽഹി ഭരണകൂടം ഉത്തരവാദിയല്ലെന്നുമാണ് സിസോദിയ കോടതിയെ രേഖാമൂലം അറിയിച്ചത്. തുടർന്ന് സുപ്രീംകോടതിയുടെ നോട്ടീസിനാണ് കേന്ദ്രസർക്കാർ എല്ലാ രേഖകളും നിരത്തി സത്യവാങ്മൂലം നൽകിയത്.
‘കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ഡൽഹിയുടെ പദ്ധതികളിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. എല്ലാ രേഖകളും അതാത് മന്ത്രാലയം പരിശോധിക്കുന്നതിലോ ഫയലുകൾ നീക്കുന്നതിലോ അലംഭാവം കാണിച്ചിട്ടില്ല. എല്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പരാതിയിൽ പറയും പോലെ ഒരു ഫോൺ കോളുകൾ പോലും എടുക്കാതിരുന്നിട്ടില്ല. മാത്രമല്ല കേന്ദ്രഭരണ പ്രദേശമായതിനാൽ സംസ്ഥാനങ്ങളേക്കാൾ ശ്രദ്ധ ഡൽഹിക്ക് നൽകുവാൻ ഭരണഘടനാ പരമായി ബാദ്ധ്യതയുണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ‘ കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാറിന്റെ നിർദ്ദേശങ്ങളും പദ്ധതികളും രാഷ്‌ട്രീയ വിദ്വേഷം വെച്ച് മുടക്കാനാണ് ശ്രമം. മുൻവിധിയോടെ മാത്രമാണ് എല്ലാ കേന്ദ്രനയങ്ങളേയും സമീപിക്കുന്നത്. വികസനം മെല്ലെയാക്കാനാണ് ആംആദ്മി ശ്രമിക്കുന്നതെന്നും അതിനെ ന്യായീകരിക്കാനാണ് പരാതി പറയുന്നതെന്നും അജയ്ഭല്ല പറഞ്ഞു.
Comments