വാഷിംഗ്ടൺ: യുഎസിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത് ചൈനീസ് ഹാക്കർമാർ. ഏകദേശം 20 ദശലക്ഷം ഡോളറാണ് ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എപിടി41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് പണം തട്ടിയതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
മഹാമാരി കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ ചെറിയ ബിസിനസ് ലോണുകൾ നൽകുന്നതിനും തൊഴിലില്ലായ്മ ഫണ്ടിനുമായി വകയിരുത്തിയതായിരുന്നു മോഷ്ടിച്ച പണം. 2020 മുതൽ ഏകദേശം രണ്ടായിരത്തോളം അക്കൗണ്ടിലൂടെയാണ് ഹാക്കിംഗ് നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് 40,000-ത്തോളം സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഭരണകൂടത്തിന്റെ അറിവോടെ മറ്റൊരു രാജ്യത്തിന്റെ ദുരിതാശ്വാസ ഫണ്ട് മോഷ്ടിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമാണിതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. ഒരിക്കൽ ഈ സംവിധാനത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങൾ ചോർത്താൻ കഴിയുമെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിന്റെ ഭാഗമായ നാഷണൽ കൗണ്ടർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സെന്റർ മുൻ ഡയറക്ടർ വില്യം ഇവാനിന പറഞ്ഞു.
Comments