പാറ്റ്ന: രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ലാലു പ്രസാദ് യാദവിന്റെ സുഖവിവരം തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാർ ഉപമുഖ്യമന്ത്രിയായ മകൻ തേജസ്വി യാദവിനെയാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാണെന്നും ലാലുവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും മകൾ മിസ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സിംഗപൂരിലെ ആശുപത്രിയിലാണ് ചികിത്സ നടന്നത്. മിസയുടെ മൂത്ത സഹോദരി രോഹിണി ആചാര്യയുടെ വൃക്കയാണ് ലാലുവിന് നൽകിയത്.
‘ഏവരുടേയും പ്രാർത്ഥന തന്റെ അച്ഛനൊപ്പമുണ്ടെന്ന് തിരിച്ചറിയുന്നു. വൃക്ക ശസ്ത്ര ക്രിയയ്ക്ക് ശേഷം അച്ഛന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്. ശസ്ത്ര ക്രിയയ്ക്ക് ശേഷം ഐസിയുവിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. എല്ലാവർക്കും നന്ദി.’ മകൾ മിസ ഭാരതി ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം എല്ലാവരോടും നന്ദി പറയുന്ന ലാലുവിന്റെ വീഡിയോയും മിസ പുറത്തുവിട്ടിട്ടുണ്ട്.
തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിച്ചത് അച്ഛനാണ്. അദ്ദേഹത്തിനായി എന്റെ തന്നെ വൃക്കയാണ് ചേരുക എന്ന് ഡോക്ടർമാർ അറിയിച്ച നിമിഷം ഏറ്റവും അമൂല്യമായി താൻ കരുതുന്നു. എനിക്ക് അച്ഛന് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ പുതുജീവനെന്നും മകൾ രോഹിണി പറഞ്ഞു. രോഹിണിയുടെ ഭർത്താവ് റാവു സമരേഷ് സിംഗ് സിംഗപൂരിൽ എഞ്ചിനീയറാണ്. ഇരുവർക്കും ഒരു മകനും മകളുമാണുള്ളത്.
Comments