തൃശൂർ: വയോധികയുടെ മാല കവർന്ന യുവതി അറസ്റ്റിൽ. തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. എന്നാൽ ഇത് മുക്കുപണ്ടമാണെന്നറിയാതെ ലിജിത പണയം വെച്ച് പണം വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. പുത്തൂർ സ്വദേശിനിയായ വയോധികയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു കവർച്ച. എംബിഎ ബിരുദധാരിയായ ലിജിത മോഷണത്തിന് ശേഷം ഓട്ടോറിക്ഷയിൽ നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലെത്തി മുക്കുപണ്ടം പണയപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
ധനകാര്യ സ്ഥാപനത്തിൽ നിന്നും പ്രതിയുടെ ചിത്രവും വിലാസവും പോലീസിന് ലഭിച്ചു. എഴുപതിനായിരം രൂപയ്ക്കാണ് സ്വർണം പണയം വെച്ചത്. അതിനിടയിലാണ് കളവുമുതൽ മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപനം തിരിച്ചറിഞ്ഞത്. ഇവർ സ്ഥിരമായി പണയം വെയ്ക്കാനെത്തുന്ന ആളായതിനാൽ പണയമുതൽ പരിശോധിച്ചില്ലെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.
പിന്നീട് പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് തിരച്ചറിഞ്ഞതിന് പിന്നാലെ ലിജിതയോട് പണം തിരികെ അടയ്ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. 30,000 രൂപ തിരികെ അടച്ചിരുന്നു. ബാക്കി തുക അടയ്ക്കാൻ എത്തിയ വേളയിലാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇവർ നഗരത്തിലെ നോൺ-ബാങ്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണെന്നും ഇതിന് മുൻപും സമാന കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Comments