ഇടുക്കി: തോട്ടഭൂമിയിൽ നിന്നും ഗ്രാമ പഞ്ചായത്തംഗം തടി വെട്ടിയ കേസിൽ തുടരന്വേഷണം വൈകുന്നു. കുമളി ഗ്രാമ പഞ്ചായത്തംഗം എ. കബീറാണ് തോട്ടഭൂമിയിൽ നിന്നും തടിവെട്ടിയത്. സംഭവത്തിൽ തുടരന്വേഷണം വൈകുന്നു എന്ന് ആരോപിച്ച് ബിജെപി കുമളി വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തംഗം കബീറിനെ അറസ്റ്റ് ചെയ്യുക, വനം വകുപ്പ് പിടിച്ചെടുത്തതിന്റെ ബാക്കി തടികൾ ഉടൻ കണ്ടെത്തുക, കേസ് വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
തോട്ടഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട പഞ്ചായത്തംഗത്തിനെതിരെ വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. കുമളി പഞ്ചായത്ത് മെമ്പർ കബീറിന്റെ കൈവശമുള്ള കുമളി മുരിക്കടി റോഡിലുള്ള സ്ഥലത്ത് നിന്നാണ് ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയത്. പതിമൂന്ന് കഷ്ണങ്ങളാക്കിയാണ് ഇത് കുഴിച്ചിട്ടിരുന്നത്. പരാതി ലഭിച്ചതോടെ വനം വകുപ്പ് കുമളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി മണ്ണ് മാറ്റി തടി പുറത്തെടുത്തിരുന്നു. എംഎംജെ പ്ലാന്റേഷന്റെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണിത്. തോട്ടം മുറിച്ച് വിൽക്കാൻ പാടില്ലെന്നും കെട്ടിട നിർമാണം പാടില്ലെന്നുമുള്ള നിയമം നിലനിൽക്കെയാണ് പഞ്ചായത്തംഗത്തിന്റെ തടിവെട്ട്.
പ്രദേശത്ത് നിന്നും വൻ തോതിൽ മരം മുറിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥലത്തിന്റെ നിജസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് രണ്ട് മാസം മുൻപ് റവന്യു വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ റവന്യു വകുപ്പ് റിപ്പോർട്ട് നൽകിയിട്ടില്ല. മരംമുറി സംബന്ധിച്ച് കേസെടുത്തതോടെ വനം വകുപ്പ് വീണ്ടും റവന്യു വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
Comments