തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ്ക്കൾ സംഘടിതരാണെന്ന് എംഎൽഎ പി.ഉബൈദുള്ള. കേരളത്തിൽ തെരുവ് നായ്ക്കളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ എന്ത് നടപടികളാണ് സർക്കാർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കണമെന്നും ഉബൈദുള്ള നിയമസഭയിൽ പറഞ്ഞു. തന്റെ അനുഭവം വിവരിക്കാനൊരുങ്ങിയ എംഎൽഎയെ സ്പീക്കർ ഇടപ്പെട്ട് തടയുകയും ചെയ്തു.
‘മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണി ഉയർത്തും വിധം തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. തെരുവ് നായ്ക്കൾ സംഘടിതരാണ്. നായ്ക്കൾ സംഘടിതരായിട്ടാണ് അക്രമം അഴിച്ചു വിടുന്നത്. ഒരു നായ കുരച്ചാൽ, മറ്റൊരു നായ കൂടെക്കൂടി മനുഷ്യർക്ക് നേരെ പാഞ്ഞടുക്കും. തെരുവ് നായ്ക്കളുടെ അസാധാരണമാം വിധമുള്ള വർദ്ധനവിനെ കുറിച്ച് സർക്കാർ വിശദമായി പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും എംഎൽഎ ചോദിച്ചു. ‘തനിക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വച്ച് അനുഭവം ഉണ്ടായി’ട്ടുണ്ടെന്ന് എംഎഎൽഎ പറഞ്ഞതോടെ, ‘അനുഭവം പിന്നെ പറയാം ഇപ്പോൾ ചോദ്യത്തിലേയ്ക്ക് കടക്കാം’ എന്ന് സ്പീക്കർ ഇടപെട്ട് പറയുകയായിരുന്നു.
അതേസമയം, പേവിഷ പ്രതിരോധ കുത്തി വയ്പ്പ് നടന്നു കൊണ്ടിരിക്കുകയാണെന്നും, പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 11,661 തെരുവ് നായ്ക്കള്ക്ക് പേവിഷ വാക്സിന് നല്കി കഴിഞ്ഞു എന്നും കുത്തി വയ്പ്പ് നൽകിയ തെരുവ് നായ്ക്കളിൽ ചിപ്പുകൾ ഘടിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Comments