ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സപിഴവിന് കേസെടുത്ത് പോലീസ്. ചികിത്സ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഭവത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു.
കുഞ്ഞിന്റെ പൊക്കിൾകൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നാണ് സൂപ്രണ്ട് അബ്ദുൾ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞത്. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനും അമ്മയ്ക്കും പ്രസവ സമയത്ത് 20 ശതമാനത്തിൽ താഴെയായിരുന്നു ഹൃദയമിടിപ്പ്. അമ്മയെ ഉടനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിത്സ നൽകാൻ സീനിയർ ഡോക്ടർമാരടക്കം ഇല്ലായിരുന്നെന്നും ഇതാണ് അമ്മയും കുഞ്ഞും മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ലേബർ റൂമിൽ പരിചരിച്ച നഴ്സുമരടക്കമുള്ളവർക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. പുറത്തെടുക്കുമ്പോൾ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. അന്വേഷിക്കാമെന്ന മറുപടിയാണ് സൂപ്രണ്ടിൽ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് അമ്മയും മരിച്ചത്. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Comments