കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്നും ആരാഞ്ഞ കോടതി, പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്ന് വിമർശിച്ചു. പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്നും പുരുഷൻമാർക്കു കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകൾക്ക് രാത്രി സഞ്ചാരം അനുവദിച്ചു കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എത്ര കാലം പെൺകുട്ടികളെ പൂട്ടിയുമെന്നും ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.
രാത്രിയിൽ സ്ത്രീകളെ വിലക്കുന്നത് എന്തിനാണ്? പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണമെന്ന് എങ്ങനെ പറയാനാകും. ക്യാമ്പസ് സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാകും, എന്തു കൊണ്ടാണ് ഇവിടെ ഇത്തരം സംസ്‌കാരം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. ഹോസ്റ്റലിലെ രാത്രകാല നിയന്ത്രണം ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥിനികൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ഈ പരാമർശം നടത്തിയത്.
രാത്രി ഒമ്പതര കഴിഞ്ഞാൽ പെൺകുട്ടികളുടെ തല ഇടിഞ്ഞു വീഴുമോ എന്ന് അദ്ദേഹം വിമർശനഭാഷയിൽ ചോദ്യമുന്നയിച്ചു. കേസ് പരിഗണിക്കുന്ന തനിക്ക്, പെൺകുട്ടികളില്ലാത്തത് കൊണ്ടാണ് ഈ നിയന്ത്രണത്തെ എതിർക്കുന്നത് എന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും പക്ഷേ ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന അടുത്ത ബന്ധുക്കൾ തനിക്കുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണു നിയന്ത്രണം എന്നായിരുന്നു സർക്കാരിന്റെ വാദം. നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെയാന്നും കുട്ടികൾക്കു മാതപിതാക്കൾക്ക് ഇല്ലേ എന്നും ചോദിച്ചു
Comments