ചെന്നൈ: ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമെങ്കിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ യുവാക്കളെ അറസ്റ്റ് ചെയ്യാൻ ധൃതി കാണിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിൽ തിടുക്കം കാണിക്കരുതെന്ന് തമിഴ്‌നാട് പോലീസിനോടും പുതുച്ചേരി പോലീസിനോടും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിൽ സംശയിക്കപ്പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാനും അന്വേഷണം നടത്താനും അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും എന്നാൽ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്നും മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തമിഴ്നാട്, പുതുച്ചേരി പോലീസ് ഡയറക്ടർ ജനറൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ അന്വേഷണത്തിനായി കുറ്റാരോപിതനായ വ്യക്തിയ്‌ക്ക് സിആർപിസി യുടെ 41-4 വകുപ്പ് പ്രകാരം ഒരു നോട്ടീസ് നൽകാനും കേസ് ഡയറിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം രേഖപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എന്നിവരുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് ഡിജിപി പോലീസുകാർക്ക് നിർദ്ദേശം നൽകി.
ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയുമായും പോക്സോ കമ്മിറ്റിയുമായും മറ്റ് സർക്കാർ സമിതികളുമായും നടത്തിയ സംസ്ഥാനതല കൺസൾട്ടേഷൻ മീറ്റിംഗുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള നിർദ്ദേശം.
രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ 60 ശതമാനവും പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്, അതിനാൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്റെ കുറ്റത്തിന്, പുരുഷനെ കുറ്റക്കാരനാക്കുന്നു. ഇത്തരം കേസുകളിൽ ഭൂരിഭാഗവും മലയോര മേഖലയിലെ വനവാസി സമൂഹങ്ങൾക്കിടയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി വനവാസി, ഗോത്ര സംസ്‌കാരങ്ങളിൽ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ പുരുഷൻ വിവാഹം കഴിക്കുന്നതിന് വിലക്കില്ലെന്ന് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി കത്തിൽ പറയുന്നു.
പ്രസവത്തിനായി സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനം ആദിവാസികളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ 17 വയസ്സുള്ള ഒരു ആദിവാസി ഭാര്യ പ്രസവത്തിനായി സർക്കാർ ആശുപത്രിയിൽ പോകുമ്പോൾ, പോലീസിന് വിവരം അയയ്‌ക്കുകയും അവരുടെ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇത്തരം കേസുകളിൽ തുടരുന്ന പോലീസ് നടപടി, ആദിവാസി സ്ത്രീകളെ പ്രസവത്തിനായി ഹെൽത്ത് കെയർ സേവനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ വിമുഖത കാണിക്കാൻ പ്രേരിപ്പിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
Comments