പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ മോഡൽ പരീക്ഷ തടസ്സപ്പെടുത്തി. അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിലെ പരീക്ഷയാണ് പ്രവർത്തകർ തടസ്സപ്പെടുത്തിയത്. 12-ാം തീയതി ആരംഭിക്കുന്ന സർവകലാശാല പരീക്ഷയുടെ മുന്നോടിയായി നടത്തിയ മോഡൽ പരീക്ഷയാണ് ഇവർ തടസ്സപ്പെടുത്തിയത്.
പ്രിൻസിപ്പലിനെ മുറിയിലെത്തി പ്രവർത്തകർ ഭീഷണിപ്പെടുത്തി. കുട്ടികളെ പുറത്താക്കി ക്ലാസ് മുറികൾ അടച്ച പ്രവർത്തകർ ഗേറ്റിൽ വനിതാ പ്രിൻസിപ്പലിന്റെ ചിത്രം പതിച്ച കോലവും തൂക്കി. കോളേജിലുള്ള പ്രവർത്തകർക്ക് പുറമേ പുറത്തുനിന്നുള്ള പ്രവർത്തകരും ക്യാമ്പസിൽ കയറിയെന്ന് കോളേകജ് അധികൃതർ വ്യക്തമാക്കി.
എന്നാൽ പരീക്ഷ മുടങ്ങിയിട്ടില്ലെന്നാണ് എസ്എഫ്‌ഐയുടെ വാദം. പഠിപ്പ് മുടക്കി സമരം ചെയ്യുക മാത്രമാണുണ്ടായതെന്നും പരീക്ഷ തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് എസ്എഫ്‌ഐ നൽകുന്ന വിശദീകരണം. സർവകലാശാല മാനദണ്ഡങ്ങൾ ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കി സമരം ചെയ്തതെന്നുമാണ് എസ്എഫ്‌ഐയുടെ വിശദീകരണം. യൂണിയൻ ഭരണത്തിലേക്ക് എസ്എഫ്‌ഐയ്‌ക്ക് എത്താൻ കഴിയാതെ പോയതിന്റെ പകയാണ് വീട്ടുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
Comments