ന്യൂഡൽഹി: ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. 250ൽ 134 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ബിജെപി 103 സീറ്റുകളിൽ വിജയിച്ചപ്പോൾ, കോൺഗ്രസ് വെറും 9 സീറ്റുകളിൽ ഒതുങ്ങി.
എക്സിറ്റ് പോളുകൾ അടക്കം, ആം ആദ്മി പാർട്ടി 200ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചത്. ബിജെപി 100 കടക്കില്ല എന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ പ്രവചിക്കപ്പെട്ട പോലെ വലിയ പരാജയം ബിജെപി നേരിട്ടില്ല. അതേസമയം കോൺഗ്രസിന്റെ സീറ്റുകളാണ് പ്രധാനമായും ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. 70ൽ 62 സീറ്റുകൾ 2022 തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയിരുന്നു.
പ്രതിപക്ഷം പ്രതീക്ഷിച്ച പോലെ ഭരണവിരുദ്ധ വികാരം ഡൽഹിയിൽ ബിജെപിക്കെതിരെ ഉണ്ടായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. 2017ൽ നിന്നും വോട്ട് വിഹിതം വർദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. 36ൽ നിന്നും 39 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ട് വിഹിതം ഉയർന്നു.
കോൺഗ്രസിന്റെ ദയനീയമായ പതനമാണ് ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. 2017ൽ 21 ശതമാനം വോട്ട് ഉണ്ടായിരുന്ന പാർട്ടി ഇത്തവണ 12 ശതമാനത്തിലേക്ക് വീണു. 30 സീറ്റുകളിൽ നിന്നാണ് 9ലേക്കുള്ള കോൺഗ്രസിന്റെ വീഴ്ച.
Comments