വാഷിംഗ്ടൺ: താലിബാനെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ വിമർശനം. 1990-കളിലെ പിന്തിരിപ്പൻ രീതികളിലേക്കും അധിക്ഷേപകരമായ പ്രവൃത്തികളിലേക്കും താലിബാൻ തിരികെ പോകുകയാണെന്ന് യുഎസ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
അഫ്ഗാൻ പൗരനെ പരസ്യമായി തല്ലുകയും വധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും അദ്ദേഹം സൂചിപ്പിച്ചു. ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പരാമർശിച്ചു. അഫ്ഗീൻ ജനതയുടെ അന്തസിനും മനുഷ്യാവകാശത്തിനെയും അപമാനിക്കുന്നതിന് തുല്യമാണിതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് പരസ്യമായി വധശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമം അനുസരിച്ചുള്ള പരസ്യ വധശിക്ഷ ഉൾപ്പെടെ നടപ്പാക്കാൻ കഴിഞ്ഞ മാസം താലിബാന്റെ പരമോന്നത നേതാവ് ബിഹാത്തുള്ള അഖുന്ദ്‌സാദ കോടതി ജഡ്ജിമാർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായ വധശിക്ഷ നടപ്പാക്കിയത്. 2017-ൽ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിക്കാണ് ശിക്ഷ നടപ്പാക്കിയത്.
2021-ൽ അധികാരത്തിലേറിയത് മുതൽ താലിബാൻ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഇത് അമേരിക്ക നിരീക്ഷിച്ച് വരികയാണെന്നും വക്താവ് പറഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിലാണ് പ്രത്യേകമായി താലിബാൻ നിയന്ത്രിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താലിബാൻ ക്രൂരതകൾ ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ശക്തമായി രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments