അഹമ്മദാബാദ്: ഗുജറാത്തിൽ നിലംപരിശായതോടെ നിലമറന്ന് പെരുമാറി കോൺഗ്രസ് സ്ഥാനാർത്ഥികൾ. പരാജയം അടുത്തതോടെ ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി കഴുത്തിൽ കുരുക്കിട്ട് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കോൺഗ്രസ് നേതാവായ ഭാരത് ഭായ് വെൽജിഭായ് സോളങ്കിയാണ് പരാജയഭീതിയിൽ ബിജെപിക്കെതിരെ പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ച് ഭീഷണി ഉയർത്തിയത്.
ബിജെപിയുടെ മാൽതി കിഷോർ മഹേശ്വരിയേക്കാൾ 15,000 വോട്ടുകൾക്ക് പിന്നിലായതോടെയാണ് സോളങ്കി കഴുത്തിൽ കുരുക്കിട്ടത്. ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നും വോട്ടിംഗ് മെഷീനുകൾ ശരിയായി സീൽ ചെയ്തിട്ടില്ലെന്നുമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആരോപണം.തന്റെ പരാതി കേട്ടില്ലെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
വോട്ടെണ്ണൽ മുറിയിൽ അവരുടെ പ്രതിനിധികൾക്കൊപ്പമാണ് സ്ഥാനാർത്ഥികളെ അനുവദിക്കുന്നത്, അവിടെ വച്ചാണ് സോളങ്കി, ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉന്നയിച്ചത്.
തന്റെ ആശങ്കകൾ കേൾക്കുന്നില്ലെന്ന് ആരോപിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് അദ്ദേഹം കുരുക്ക് കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നേതാവിന്റെ നാടകം പരിധി വിട്ടതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒപ്പമുണ്ടായിരുന്ന അണികൾ പോലും നേതാവിനെ ഉപേക്ഷിച്ച് മുങ്ങി.
സാധാരണയായി വോട്ടുകൾ എണ്ണക്കഴിഞ്ഞാൽ, കൗണ്ടിംഗ് സൂപ്പർവൈസർ ഒരു ഫോമിൽ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുകയും ഫോം 17സി യുടെ രണ്ടാം ഭാഗം പൂർത്തിയാക്കുമ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ സ്ഥാനാർത്ഥികളോ അവരുടെ പ്രതിനിധികളോ ഒപ്പിടുകയും റിട്ടേണംഗ് ഓഫീസർക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ഇതിൽ റിട്ടേണിംഗ് ഓഫീസർ ഒപ്പിടുകയും ഫോം കംപൈലിംഗ് ഉദ്യോഗസ്ഥന് കൈമാറുന്നതുമാണ് ഇലട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ രീതി
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന 182 സീറ്റുകളിൽ 158 സീറ്റുകളിൽ ബിജെപിയും 16 സീറ്റുകളിൽ കോൺഗ്രസും 5 സീറ്റിൽ ആംആദ്മിയുമാണ് ലീഡ്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 99,78,0 എന്നിങ്ങനെയായിരുന്നു.
Comments