അഹമ്മദാബാദ് : ബിജെപി ചരിത്ര വിജയത്തിലേക്ക് മുന്നേറുന്ന സാഹചര്യത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുൻ റെക്കോർഡുകളെല്ലാം തിരുത്തിക്കൊണ്ടാണ് ഇത്തവണയും ബിജെപി തുടർഭരണമുറപ്പിക്കുന്നത്. 182 അംഗ നിയമസഭയിൽ 150 ലധികം സീറ്റുകളിലധികം സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മോദിയും അമിത് ഷായും നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിനന്ദനം അറിയിച്ചു. ഇത് ബിജെപിയുടെ നല്ല ഭരണത്തിലുള്ള ആളുകളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ ഫലമാണ്. ഗുജറാത്തിന് നന്ദി!’ ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു.
”ബിജെപിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ മുദ്രയായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എനിക്ക് ചരിത്രപരമായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പൊതുസേവനം എന്ന ദൃഢനിശ്ചയത്തോടെ അക്ഷീണം പ്രയത്‌നിച്ച പ്രവർത്തകർക്കും പാർട്ടിയുടെ ഉന്നത നേതൃത്വത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്നും പട്ടേൽ പറഞ്ഞു.
ഗുജറാത്തിൽ ബിജെപിയോടൊപ്പം വികസനത്തിന്റെ യാത്ര തുടരാൻ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു. ജനവിധി താഴ്മയോടെ സ്വീകരിക്കുന്നുവെന്നും ബിജെപിയുടെ ഓരോ പ്രവർത്തകനും പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് പട്ടേൽ കൂട്ടിച്ചേർത്തു.
157 സീറ്റുകളിൽ ലീഡ് നേടി ഗുജറാത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുകയാണ്. അതേസമയം കോൺഗ്രസിന് 18 സീറ്റുകളിൽ മാത്രമേ മുന്നേറാൻ സാധിച്ചുള്ളൂ. ആം ആദ്മി 5 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
Comments