പാലക്കാട്: അയൽവാസികളുടെ വീടുകളിൽ നിന്നും 50 പവൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് അറസ്റ്റിലായത്. അയൽവാസിയായ ബഷീർ, ജാഫർ എന്നിവരുടെ വീടുകളിൽ നിന്നുമാണ് പ്രതി സ്വർണം കവർന്നത്.
2021 സെപ്തംബറിലാണ് ബഷീറിന്റെ വീട്ടിൽ നിന്നും 20 പവനും, ഈ വർഷം ഫെബ്രുവരിയിൽ ജാഫറിന്റെ വീട്ടിൽ നിന്നും 30 പവന്റെ സ്വർണവും ജാഫർ അലി മോഷ്ടിച്ചത്. രണ്ട് കേസുകളിലും മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്ന് അന്വേഷണം ഏറെക്കുറെ നിലച്ച അവസ്ഥയിലായിരുന്നു.
ഇതിനിടെ ജാഫർ അലി ബഷീറിന്റെ ബന്ധുവീട് 27 ലക്ഷം രൂപയ്ക്ക് വാങ്ങി. പിന്നീട് നാല് ലക്ഷം രൂപയ്ക്ക് നവീകരണ പ്രവർത്തനങ്ങളും നടത്തി. സാമ്പത്തികമായി അൽപ്പം പിന്നിലായിരുന്നു ജാഫർ അലി. പെട്ടെന്ന് ഇയാൾക്കുണ്ടായ സാമ്പത്തിക അഭിവൃദ്ധി സമീപവാസികളിൽ ചിലരിൽ സംശയമുണ്ടാക്കി. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം മോഷ്ടിച്ചത് ജാഫർ അലിയാണെന്ന് വ്യക്തമാകുകയായിരുന്നു.
തുടർന്ന് ജാഫർ അലിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതിൽ ഇയാൾ സ്വർണം മോഷ്ടിച്ച കാര്യം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
Comments