അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനത്തിന് വഴിവെച്ചത് വിവിധ സമുദായങ്ങളുടെ അകമഴിഞ്ഞ പിന്തുണ. കോൺഗ്രസും ആം ആദ്മി പാർട്ടിയും സമുദായ കാർഡിറക്കി ജാതി വോട്ടുകൾ സ്വാധീനിക്കാൻ എല്ലാ അടവും പയറ്റിയെങ്കിലും പ്രബലരായ പട്ടീദാർ സമുദായം അടക്കമുളളവരുടെ പിന്തുണ ബിജെപിക്ക് ഒപ്പമായിരുന്നു. പരമ്പരാഗതമായി ബിജെപി വിരുദ്ധത പ്രകടിപ്പിച്ചിരുന്ന പല സമുദായങ്ങളും ഗ്രാമം മുതൽ നഗരം വരെ ഭൂരിപക്ഷം മേഖലകളിലും ബിജെപിയ്‌ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഉജ്ജ്വല ഭൂരിപക്ഷത്തോടെ ഗുജറാത്തിലെ ബിജെപി സർക്കാർ അധികാര തുടർച്ച നേടിയതോടെ ബിജെപിയെ പിന്തുണച്ചതായി അവകാശപ്പെട്ട് കൂടുതൽ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പിന്നാക്ക-മുന്നോക്ക സമുദായങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ബിജെപിയുടെ വൻ മുന്നേറ്റത്തിന് നിർണ്ണായകമായതെന്ന് സംസ്ഥാന ബിജെപി ഘടകവും വ്യക്തമാക്കി. വിശദമായ കണക്കുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും ബിജെപി പറഞ്ഞു. ഒരു കാലത്ത് കോൺഗ്രസ്സിനൊപ്പം നിന്ന പട്ടീദാർ സമൂഹമാണ് സൂറത്തിനെ ബിജെപിയ്‌ക്ക് നൽകിയത്. വരാച്ഛാ റോഡ്, കതാർഗാം, ഒൽപാദ് എന്നീ പ്രദേശങ്ങളിലെല്ലാം വൻ ഭൂരിപക്ഷമാണ് ബിജെപിയ്‌ക്ക് ലഭിച്ചത്. വടക്കൻ ഗുജറാത്തിൽ അഞ്ചു വർഷം മുമ്പ് കോൺഗ്രസ്സ് നേടിയ ഉഞ്ചാ സീറ്റ് ഇത്തവണ ജനങ്ങൾ ബിജെപിയ്‌ക്ക് സമ്മാനിച്ചു.
രാഷ്‌ട്രീയ എതിരാളികൾ എന്നും ബിജെപിയെ നഗരവൽകൃത പാർട്ടിയെന്നും വരേണ്യ വർഗ്ഗ പാർട്ടിയെന്നും കരുതിയിരുന്നിടത്താണ് ഗുജറാത്തിലെ മാറ്റം. പടീദാർ-പട്ടേൽ വിഭാഗം തന്നെ ശക്തമായ ഉത്തരം എതിരാളികൾക്ക് നൽകിയിരിക്കുകയാണ്. 2017ൽ ബിജെപിയിൽ നിന്നും അകന്നു നിൽക്കുകയാണെന്ന് തീരുമാനിച്ച പ്രബല സമുദായമാണ് കേന്ദ്രസർക്കാറിനും നരേന്ദ്രമോദിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗുജറാത്തിൽ ബിജെപി അനുകൂലമായി മാറി ചിന്തിച്ചത്.
പടീദാർ സമൂഹത്തിന് മേൽകൈയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും പതിവിന് വിപരീതമായി ബിജെപിയെ ജയിപ്പിച്ചതോടെ ഗുജറാത്തിലെ രാഷ്‌ട്രീയത്തിൽ സർവ്വ രംഗത്തും മാറ്റം പ്രകടമാവുകയാണ്. പടീദാർ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളായ സൂറത്തിൽ വ്യവസായികളേയും വരേണ്യവർഗ്ഗത്തേയും വിഭജിക്കാൻ ആംആദ്മി പാർട്ടി നടത്തിയ ശ്രമത്തെ തകിടം മറിച്ചാണ് പരമ്പരാഗത ബിജെപി കരുത്തിൽ ഉറച്ചുനിൽക്കാൻ സാമൂഹ്യ സംഘടനകൾ തീരുമാനം എടുത്തത്.
അതിവേഗ വികസനത്തിൽ മുന്നേ മാതൃകയായ ഗുജറാത്ത് കേന്ദ്രസർക്കാറിനെ ശക്തി പ്പെടുത്തലാണ് നിലവിലെ അടിയന്തിര ആവശ്യമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. വൻ പിന്തുണ നൽകിയ പടീദാർ സമൂഹത്തോട് വലിയ കടപ്പാടാണുള്ളതെന്ന് മുഖ്യമന്ത്രിയായി തുടർ ഭരണത്തിന് ജനപിന്തുണ ലഭിച്ച ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
2017ൽ 182 സീറ്റിൽ 150 ലക്ഷ്യം വെച്ച് നീങ്ങിയ ബിജെപി 99ൽ ഒതുങ്ങിയത് ചരിത്രം. ഇത്തവണ കോൺഗ്രസിനെ 78 നിന്നും 17ലേയ്‌ക്ക് തളളിയിട്ടപ്പോൾ ജനങ്ങൾ ബിജെപിയെ156ലേയ്‌ക്കാണ് എത്തിച്ചത്. 2017ലെ ലക്ഷ്യത്തേയും കടത്തിവെട്ടി 6 സീറ്റ് കൂടുതൽ പിടിച്ചിരിക്കുകയാണ് ബിജെപി.
Comments