ഡെറാഡൂൺ: ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയവരെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ജനങ്ങളുമായി സംവദിക്കുന്നവരും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നവരുമായി യുവ ഓഫീസർമാർ തുടക്കത്തിലേ മാറണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ യുവ ഐഎഎസ് ഓഫീസർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
‘ഇന്ന് ജനത ഏറെ ജാഗരൂകരാണ്. നല്ല ഭരണമെന്നത് ജനങ്ങളെല്ലാം ആഗ്രഹിക്കുന്നു. നാടിന്റെ വികസനത്തിനും സാമ്പത്തിക നിലയ്‌ക്കും മാതൃകാ ഭരണമെന്നത് അനിവാര്യമാണ്. ജനങ്ങളോട് അടുത്തിടപഴകിയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. അതിന് നാം ഏറെ വിനയമുള്ളവരാകണം. അവരുമായി സംവദിക്കുന്നതിലൂടെ അവരുടെ ആവശ്യം നാം തിരിച്ചറിയുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുമാകണം.’രാഷ്‌ട്രപതി പറഞ്ഞു. നിങ്ങൾ ഏത് മേഖലയിൽ സേവനമനുഷ്ടിച്ചാലും പെൺകുട്ടികൾക്ക് മുൻപോട്ട് കുതിക്കാൻ പ്രചോദനമാകണമെന്നും രാഷ്‌ട്രപതി ഉപദേശിച്ചു. നമ്മുടെ പെൺകുട്ടികൾ വിവിധ മേഖലകളിൽ മുൻപിലെത്തിയാൽ രാജ്യവും സമൂഹവും കൂടുതൽ ശക്തമാകുമെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ഐഎഎസ് ബാച്ചിൽ 131പേർ പെൺകുട്ടികളാണെന്നതിൽ രാജ്യത്തോടൊപ്പം താനും ഏറെ അഭിമാനം കൊള്ളുന്നതായി രാഷ്‌ട്രപതി പറഞ്ഞു. വികസന പ്രക്രിയയിൽ സ്ത്രീകളുടെ സ്ഥാനം പുരുഷന്മാരുടെ അത്രതന്നെ മഹത്വമേറിയതാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. ഭാരത സർക്കാർ നടപ്പാക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച എല്ലാ നയങ്ങളും അടിയന്തിര പ്രധാന്യമുള്ളവയാണ്. അത്തരം മേഖലയിൽ എല്ലാ ഉദ്യോഗസ്ഥരും തീരുമാനങ്ങൾ വളരെ വേഗത്തിൽ നടപ്പാക്കണമെന്നും രാഷ്‌ട്രപതി നിർദ്ദേശിച്ചു.
Comments