ന്യൂഡൽഹി; പ്രളയകാലത്ത് ഭക്ഷ്യധാന്യം നൽകുന്നത് പണം പിന്നീട് നൽകുമെന്ന ഉറപ്പിലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. കേരളം ഇപ്പോൾ എല്ലാം മാറ്റിപ്പറയുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പണം വാങ്ങുന്നതിൽ അസ്വഭാവികതയില്ല. രാജ്യസഭയിൽ ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്
പ്രകൃതി ദുരന്തം നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കണം. കേന്ദ്രം അനുവദിച്ച പണം ചിലവാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതായും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ദുരിതാശ്വാസ ഫണ്ടിൽ നൽകുന്ന പണത്തിൽ ഭക്ഷ്യധാന്യങ്ങൾക്കുള്ള വിലകൂടി ഉൾപ്പെടുത്തുന്നുണ്ടെന്നും ,കേന്ദ്ര സർക്കാർ അനുവദിച്ച പണം ശരിയായി വിനിയോഗിക്കാൻ കേരളം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയകാലത്ത് 89,540 ടൺ അരിയാണ് അധികമായി കേരളത്തിന് അനുവദിച്ചത്. ഇതിന് ഒരു കിലോയ്ക്ക് 25 രൂപ നിരക്കിൽ 233 കോടി രൂപ നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഇത് നൽകിയില്ലെങ്കിൽ സബ്സിഡിയോ കേന്ദ്രവിഹിതമോ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി മന്ത്രി നേരത്തെ സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു.
Comments