ബംഗളൂരു: കർണാടക ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി വിശ്വാസികൾ. നീണ്ട 21 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദത്താത്രേയ ഭഗവാന്റെ അന്ത്യവിശ്രമസ്ഥലത്ത് ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടക്കുന്നത്. ബാബ ബുഡൻഗിരിയിൽ ദത്ത ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ചടങ്ങുകൾ.
ഗുരു ദത്താത്രേയ പീഠത്തിൽ ഒരു മുസ്ലീം പുരോഹിതന് മാത്രമേ പൂക്കൾ അർപ്പിക്കാനും ദീപം തെളിയിക്കാനും കഴിയൂ എന്ന മുൻ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ഗുഹയുടെ ശ്രീകോവിവിൽ പ്രവേശിക്കാനും ഹിന്ദുവിനും മുസ്ലീമിനും തീർത്ഥ വിതരണം നടത്താനും ഒരു മുസ്ലീം പുരോഹിതന് മാത്രമേ സാധിക്കുകയുള്ളൂവെന്ന സർക്കാർ ഉത്തരവായിരുന്നു ജസ്റ്റിസ് പിഎസ് ദിനേശ് കുമാർ റദ്ദാക്കിയത്. അനുകൂലവിധിക്ക് പിന്നാലെയാണ് ഹിന്ദു വിശ്വാസികൾ പൂജ നടത്തിയത്.
മൈസൂർ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻസ് ആക്ട്,1927 പ്രകാരം ഗുഹ ഒരു പ്രധാന മുസ്രൈ ക്ഷേത്രമായിരുന്നു. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് 1973 ഏപ്രിൽ 6 ന് സംസ്ഥാന വഖഫ് ബോർഡ് ഇത് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഗുഹാക്ഷേത്രത്തിന് പുറത്ത് ചടങ്ങുകൾ നടത്തി തുടങ്ങി. വിശ്വാസികളുടെ ഏറെക്കാലത്തെ പരാതിയെ തുടർന്ന് 2001 ന് മുൻപുള്ള ഫോട്ടോകളും വീഡിയോകളും പരിശോധിച്ച ശേഷമാണ് ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗരവികസന വകുപ്പ് മന്ത്രി ബി എ ബസവരാജ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, ചിക്കമംഗളൂരു എംഎൽഎ,എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
Comments