മുംബൈ:ലവ് ജിഹാദിനെതിരെ മഹാരാഷ്‌ട്ര സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നതായി വിവരം. വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാനാണ് ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നത്.
നിയമം വരുന്നതോടെ ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കേസിലെ ഇരകൾ പ്രായപൂർത്തിയാകാത്തവരോ സംവരണ വിഭാഗത്തിൽപ്പെട്ടവരോ ആണെങ്കിൽ പത്ത് ഗുരുതരമായ ശിക്ഷകളും നൽകുമെന്നാണ് വിവരം. ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃകയിലായിരിക്കും നിയമം നടപ്പാക്കുകയെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധാ വാൽക്കർ കൊലപാതകത്തിൽ ലവ് ജിഹാദ് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിയമ നിർമാണം വേഗത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
2020 നവംബറിലാണ് ഉത്തർപ്രദേശിൽ ലൗവ്ജിഹാദ് വിരുദ്ധനിയമം കൊണ്ടുവന്നത്. 2021 ൽ ഇത് നിയമമായി. നിയമപ്രകാരം മതം മാറ്റം നടത്തുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും നിയമം ശുപാർശ ചെയ്യുന്നു. ഇതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെയാണ്. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്ട്രേറ്റ്, പോലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.
ഉത്തർപ്രദേശിന്റെ ചുവട് പിടിച്ച്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും നിർബന്ധിതമതപരിവർത്തനത്തിന് എതിരായ നിയമം കൊണ്ടു വന്നിരുന്നു. സമാനമായ രീതിയിൽ നിയമനിർമാണം നടത്താനാണ് മഹാരാഷ്‌ട്ര സർക്കാർ പദ്ധതിയിടുന്നത്.
Comments