കൊച്ചി: അനാഥമൃഗങ്ങൾക്കായുള്ള അഭയകേന്ദ്രം നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പെന്ന് കണ്ടെത്തൽ. എറണാകുളം പെരുമ്പാവൂരിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഭയാരണ്യത്തിലാണ് കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥർ മുക്കിയത്. മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ്. വനംവകുപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
വനംവകുപ്പിന് കീഴിലുള്ള അഭയാരണ്യത്തിൽ ആകെ 134 മ്ലാവുകളാണ് ഉള്ളത്. എന്നാൽ രജിസ്റ്ററിൽ 170 മ്ലാവുകളുണ്ടെന്നാണ് പറയുന്നത്. മ്ലാവുകൾ ഓരോന്നിനും പ്രതിമാസം 8,289 രൂപ വീതം തീറ്റക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അഭയകേന്ദ്രത്തിലില്ലാത്ത 36 മ്ലാവുകളുടെ തീറ്റ ചിലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപയാണ് ഉദ്യോഗസ്ഥർ കീശയിലാക്കുന്നത്. നാല് വർഷം കൊണ്ട് ഈ രീതിയിൽ മ്ലാവുകളുടെ തീറ്റയിൽ കൈയ്യിട്ട് വാരി ഒന്നരക്കോടിയോളം രൂപയാണ് തട്ടിയെടുത്തത്.
2011 ൽ അഭയ കേന്ദ്രം ആരംഭിക്കുമ്പോൾ 86 മ്ലാവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2019 – 20 കാലഘട്ടത്തിൽ 48 കുഞ്ഞുങ്ങൾ ജനിച്ചത് സ്റ്റോക്ക് രജിസ്റ്ററിൽ രേഖയുണ്ട്. അതായത് ആകെ 134 മ്ലാവുകൾ. എന്നാൽ 170 മ്ലാവുകളുണ്ടെന്ന് കാണിച്ച് അതിന്റെ ചെലവ് എഴുതി വാങ്ങി. ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് അഭയകേന്ദ്രത്തിലെത്തി മ്ലാവുകളുടെ എണ്ണം എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവത്തിൽ എറണാകുളം വനം ഫ്‌ലയിങ് സ്‌ക്വാഡും വിജിലൻസും അന്വേഷണം ആരംഭിച്ചു.
Comments