ലക്‌നൗ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. ഒരു രാത്രിയിൽ രണ്ട് തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് 34 കാരനായ മുഹമ്മദ് അൻവറെ പോലീസ് പിടികൂടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ രണ്ടാമതും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യം ഭാര്യ റുക്‌സാന നിരസിച്ചതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ കയർ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. തുടർന്ന് വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ മൃതദേഹം ഉപേക്ഷിച്ചു. ഭാര്യയെ കാണാതായതായി പോലീസിലും ഇയാൾ പരാതി നൽകി.
ഇതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാതുപുര ഗ്രാമത്തിൽ നിന്നും പോലീസിന് ഒരു അജ്ഞാത മൃതദേഹം ലഭിച്ചു. ഇത് തിരിച്ചറിയാൻ പോലീസ് അൻവറിനെ വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. അംറോഹയിൽ ഒരു ബേക്കറി നടത്തുകയായിരുന്നു അൻവർ.
Comments