കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമാണെന്ന് കേരള ഹൈക്കോടതി. മൂവാറ്റുപുഴ സ്വദേശിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം. ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ലെന്നും ഇടപാടുകാരൻ ഇല്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്തു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്.
എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രി എന്ന പേരിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിൽവെച്ച് പിടിയിലായതിന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുവ്വാറ്റുപുഴ സ്വദേശിയുടെ ഹർജി. ഇടപാടുകാരനായ തനിക്കെതിരെ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഇയാളുടെ വാദം. ഇടപാടുകാരൻ (കസ്റ്റമർ) എന്നത് നിയമത്തിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഹർജിക്കാരന്റെ വാദം തള്ളിയ ഹൈക്കോടതി, നിയമത്തിൽ പറയുന്ന വ്യക്തി എന്നതിന്റെ പരിധിയിൽ ഇടപാടുകാരനും വരുമെന്ന് വ്യക്തമാക്കി.ആവശ്യക്കാരൻ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Comments