ഡൽഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മഹാരാഷ്‌ട്രയും ഗോവയും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ്, നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം, ഗോവയിലെ മോപ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കാൻ ഡിസംബർ 11-ന് നരേന്ദ്രമോദി മഹാരാഷ്‌ട്രയും ഗോവയും സന്ദർശിക്കും. മഹാരാഷ്‌ട്രയിൽ 75,000 കോടി രൂപയുടെ പദ്ധതികൾക്കാണ് നരേന്ദ്രമോദി തറക്കല്ലിടുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിദർഭ നഗരത്തിൽ നടക്കുന്ന പൊതുചടങ്ങിൽ 1,500 കോടി രൂപയുടെ റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി (സിപെറ്റ്), സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആന്റ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപതി എന്നിവയുടെ ഉദ്ഘാടനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻഐഒ), നാഗ് നദി മലിനീകരണ നിർമാർജന പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
പിന്നീട്, ഗോവയിൽ നടക്കുന്ന ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. രാജ്യത്തുടനീളമുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് ‘സമൃദ്ധി മഹാമാർഗ്’ അല്ലെങ്കിൽ നാഗ്പൂർ-മുംബൈ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്‌സ്‌പ്രസ് വേ പദ്ധതി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഏകദേശം 55,000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന 701 കിലോമീറ്റർ അതിവേഗ പാത, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേകളിൽ ഒന്നായിരിക്കും. മഹാരാഷ്‌ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും ഇത് കടന്നുപോകുന്നു.
Comments