കായംകുളം: മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ ജയേഷ് എന്ന ബിജു(40) ആണ് പിടിയിലായത്. ഡിസംബർ 6-ന് രാത്രി കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിനുസമീപം പടക്കം പൊട്ടിച്ചതു ചോദ്യം ചെയ്തതും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നു മാങ്ങ പറിച്ചതിലുമുള്ള വിരോധവുമാണ് സ്ത്രീകൾക്ക് നേരെ ബിജുവും സംഘവും ആക്രമണം നടത്താൻ കാരണം. മൂന്നാം പ്രതിയായ കൃഷ്ണപുരം പുതുവൽ ഹൗസിൽ സജിത്ത് (32), നാലാം പ്രതി കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ ( 33 ) എന്നിവരെ കഴിഞ്ഞ ദിവസം കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി മിനിയേയും, സഹോദരി സ്മിതയേയും പ്രതികൾ വെട്ടുകയായിരുന്നു. ഇത് തടയാൻ ചെന്ന അയൽവാസിയായ നീതുവിനേയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കായംകുളം കുന്നത്താലുംമൂട് ബിവറേജിന് സമീപത്ത് നിന്നാണ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments