ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുഴൽകിണറിൽ വീണ എട്ട് വയസ്സുകാരൻ മരിച്ചു. മാണ്ഡവി സ്വദേശികളായ ദമ്പതികളുടെ മകൻ തന്മയി സാഹുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴൽ കിണറിന് പുറത്തെടുത്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിൽ കുട്ടിയെ പുറത്തെടുത്തത്. എന്നാൽ കുട്ടിയ്ക്ക് അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ബട്ടുൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു കുട്ടി കുഴൽ കിണറിൽ വീണത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ സഹോദരിയ്ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ അബദ്ധത്തിൽ കുഴൽ കിണറിൽ അകപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടനെ ഫയർഫോഴ്സും പോലീസും എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു.
55 അടി താഴ്ചയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. നാല് ദിവസമായി വെള്ളമോ ഭക്ഷണമോ കുട്ടിയ്ക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം.
അതേസമയം അഗ്നിശമന സേനയ്ക്കും, ദുരന്തനിവാരണ സേനയ്ക്കുമെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തി. ശരിയായ രീതിയിൽ രക്ഷാ പ്രവർത്തനം നടത്തിയില്ലെന്നാണ് കുടുംബം പറയുന്നത്.
Comments