ശ്രീനഗർ: ജമ്മു കശ്മീരിൽ കൊടും ഭീകരന്റെ വീട് ഇടിച്ച് പൊളിച്ച് ഭരണകൂടം. ജയ്ഷെ മുഹമ്മദ് ഭീകരൻ ആഷിഖ് നെൻഗ്രുവിന്റെ വീടാണ് അധികൃതർ പൊളിച്ച് നീക്കിയത്. 2019ലെ പുൽവാമ ഭീകരാക്രമണ കേസിലെ പ്രതികൂടിയാണ് ഇയാൾ.
പുൽവാമയിലെ രാജ്‌പോരയിലുള്ള വീടാണ് പൊളിച്ച് നീക്കിയത്. സർക്കാർ ഭൂമി കയ്യേറിയാണ് ഇയാൾ വീട് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് സഹായം നൽകുന്നത് ഇയാളാണ്. ഇതിന് പുറമേ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇതിന് പുറമേ രഹസ്യമായി കശ്മീരിൽ ഇയാൾ യുവാക്കൾക്ക് ഭീകര പരിശീലനവും നൽകിവരുന്നുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഭീകര കമാൻഡർ കൂടിയായ ആഷിഖിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊടും ഭീകരന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ വീടുപൊളിച്ച് നീക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചത്.
2014 ൽ ഇയാളുടെ സഹോദരൻ അബ്ബാസ് നെഗ്രുവിനെ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മറ്റൊരു സഹോദരൻ ഭീകരാക്രമണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.
Comments