ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെ വിമർശിച്ച് ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുൾ ഹമിദ്. വധശിക്ഷ ശരിയത്ത് നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത മൊഹ്സെൻ ശേഖരിയുടെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് ഇറാൻ ഭരണകൂടം നടപ്പിലാക്കിയത്. ഈ സംഭവത്തെ അപലപിച്ച സുന്നി നേതാവ്, ആളുകളെ കൊന്നൊടുക്കിയത് കൊണ്ടുമാത്രം പ്രതിഷേധത്തിന്റെ തീ അണയുകയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഓർമ്മിപ്പിച്ചു.
ദൈവത്തിനെതിരെ തിരിഞ്ഞാലും ശരീയത്തിൽ വധശിക്ഷ വിധിക്കുന്നില്ലെന്നും ഇത് എവിടെയാണ് എഴുതി വച്ചതെന്നും അദ്ദേഹം ചോദിച്ചു. സെപ്തംബർ മുതൽ നിരപരാധികളായ നിരവധി പൗരന്മാരെ സർക്കാർ ഏജന്റുമാർ കൊന്നൊടുക്കിയിട്ടുണ്ടെന്നും ആരും ഇതിന് ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നീതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസ് കൊന്ന മൊഹ്സി അമ്നിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചത്. പതിയെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഭരണകൂടഭീകരതയ്ക്കെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. നിരവധി പേരാണ് മുടിമുറിച്ചും ഹിജാബ് ഉപേക്ഷിച്ചും തെരുവിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്ത് ശിക്ഷ നൽകണമെന്നാണ് ഉത്തരവ്.
Comments