ഷൈൻ ടോം ചാക്കോ വിമാനത്തിന്റെ സീറ്റിൽ കിടക്കാൻ ശ്രമിച്ചതാണ് വിമാനത്തിലെ പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്ന് സംവിധായകൻ സോഹൻ സീനുലാൽ. കോക്പിറ്റിൽ കയറാൻ ശ്രമിച്ചു എന്ന തരത്തിലുള്ള വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവർ ദുബായിലെത്തിയത്.
ദുബായിൽ എത്തിയ അന്ന് മുതൽ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികൾ മൂലം ഷൈൻ ടോം ചാക്കോ ഉൾപ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നു. രാവിലെ വിമാനത്തിൽ എത്തിയപ്പോൾ പിന്നിലെ ഒഴിഞ്ഞ സീറ്റുകളിൽ ഒന്നിൽ ഷൈൻ കിടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടേക്ക് ഓഫ് സമയത്ത് കിടക്കാൻ അനുവദിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ ഷൈൻ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പുറത്തേക്കുള്ള വാതിലെന്ന് തെറ്റിദ്ധരിച്ചാണ് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇതോടെ ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞ് പുറത്തേക്കുള്ള വാതിൽ കാണിച്ച് കൊടുത്തു. തുടർന്ന് ഷൈൻ വിമാനത്തിന് പുറത്തിറങ്ങുകയായിരുന്നുവെന്ന് സോഹൻ പറഞ്ഞു.
വിസിറ്റ് വിസ ആയതിനാൽ എക്സിറ്റ് അടിച്ചതിനാൽ തുടർന്നുള്ള വിമാനത്തിൽ പോരാൻ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാർത്തകൾ പരക്കാൻ കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷൻ വിഭാഗത്തിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കൾക്കൊപ്പം ഷൈൻ പോയെന്നും സോഹൻ വിശദീകരിച്ചു.
Comments