തിരുവനന്തപുരം: മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസും സിപിഎമ്മും കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. മുസ്ലിം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ഇരു പാർട്ടികളും സ്വീകരിക്കുന്നതെന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തിരിച്ചറിയാൻ പറ്റാത്തപോലെ മാറിയെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു.
‘ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ പുറത്താക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കുകയാണ് പ്രതിപക്ഷം. ലക്ഷകണക്കിന് പിൻവാതിൽ നിയമനങ്ങൾക്കും, യോഗ്യത ഇല്ലാത്തവരെ വൈസ് ചാൻസലറായി നിയോഗിക്കുന്നതിനും, യൂണിവേഴ്സിറ്റികളെ രാഷ്ട്രീയ വൽക്കരിക്കുന്നതിനും വേണ്ടി സിപിഎമ്മിന് കൂട്ടു നിൽക്കുകയാണ് കോൺഗ്രസ്. ഇങ്ങനെ ഒരു പ്രതിപക്ഷത്തെ കൊണ്ട് എന്ത് ഗുണമാണ് കേരളത്തിനുള്ളത്. ഭരണകക്ഷിയും പ്രതിപക്ഷവും ചേർന്ന് കേരളത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഭരണകക്ഷി ഏതാണ് പ്രതിപക്ഷം ഏതാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ല. പ്രതിപക്ഷ പാർട്ടിയിലെ രണ്ടാമത്തെ കക്ഷിയെ ഭരിക്കുന്ന പാർട്ടി തങ്ങളുടെ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ്. മുസ്ലിം ലീഗിനെ മുന്നണിയിൽ എടുക്കാനുള്ള കളികളാണ് അണിയറയിൽ നടക്കുന്നത്. യുഡിഎഫിൽ ഇരുന്നു കൊണ്ട് സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗ്’.
‘പാർലമെന്റിൽ സിവിൽ നിയമങ്ങളെ സംബന്ധിച്ചുള്ള സ്വകാര്യ പ്രമേയം അവതരിപ്പിച്ചപ്പോൾ പരസ്യമായി തന്നെ മുസ്ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞു. ഈ സമയത്ത് മുസ്ലിം ലീഗ് മതേതരത്വ പാർട്ടിയാണ്, ജനാധിപത്യ പാർട്ടിയാണ് എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി. ഗോവിന്ദൻ. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ പരസ്യമായ ധാരണ നടക്കുന്നു. പേരിൽ തന്നെ മതമുള്ള പാർട്ടി എം.വി. ഗോവിന്ദന് മതേതര പാർട്ടിയാണ്. ഇന്ത്യ വിഭജനത്തെ അനുകൂലിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. 1986-ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗ്. കോൺഗ്രസ് ഭരിക്കുമ്പോഴും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. പച്ചയായ വർഗീയത എപ്പോഴും കൊണ്ടു നടക്കുന്ന ലീഗ്, എന്നു മുതലാണ് സിപിഎമ്മിന് മതേതര പാർട്ടിയായത്. കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്’ എന്നും സുരേന്ദ്രൻ പറഞ്ഞു.
Comments