ലണ്ടൻ : പാകിസ്താനി മൗലാന അബ്ദുൾ ഹഖിന് വിലക്കേർപ്പെടുത്തി ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ .അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ബ്രിട്ടൻ 30 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു . അതിലൊരാളാണ് മൗലാന അബ്ദുൾ ഹഖ് .ഈ നടപടിക്ക് പിന്നിൽ സ്വതന്ത്രവും തുറന്നതുമായ ഒരു സമൂഹത്തിന്റെ ചിന്തയാണെന്നാണ് ബ്രിട്ടീഷ് ഭരണം വ്യക്തമാക്കിയത് .
പാകിസ്താനിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റിയ വ്യക്തിയാണ് മൗലാന അബ്ദുൾ ഹഖ്. നിരോധിക്കപ്പെട്ട ആളുകളുടെയും ഗ്രൂപ്പുകളുടെയും ഈ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തിറക്കിയത് .
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയാണ് ഈ പട്ടിക പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കാൻ യുകെ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലെവർലിയുടെ അഭിപ്രായത്തിൽ, പട്ടികയിലെ നിരോധിത വ്യക്തികളോ ഗ്രൂപ്പുകളോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടിരുന്നു. മൂല്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടൻ ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പട്ടികയിലെ ഏക പാകിസ്താനി മൗലാന അബ്ദുൾ ഹഖ് മാത്രമാണ്. മൗലാന അബ്ദുൾ ഹഖ് പാകിസ്താനിലെ ഏറ്റവും ശക്തരായ മതമൗലികവാദികളിൽ ഒരാളാണ് . സിന്ധ് പ്രവിശ്യയിൽ അബ്ദുൾ ഹഖിന് ഏറ്റവും കൂടുതൽ സ്വാധീനവുമുണ്ട് . വർഷങ്ങളായി പാകിസ്താനിലെ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കുന്നുണ്ട് അബ്ദുൾ ഹഖ്. ഹിന്ദു സമൂഹത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പ്രായമായ മുസ്ലീങ്ങളെ കൊണ്ട് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതും അബ്ദുൾ ഹഖാണ്.
അബ്ദുൾ ഹഖിനെ കൂടാതെ, ഉഗാണ്ട, നിക്കരാഗ്വ, റഷ്യ, ക്രിമിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ആളുകളും വിലക്കേർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
Comments