ഇസ്ലാമാബാദ് : 54 കുട്ടികളും 6 ഭാര്യമാരും ഉള്ള പാകിസ്താനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അബ്ദുൾ മജീദ് മംഗൾ (75) അന്തരിച്ചു . ഹൃദ്രോഗബാധിതനായിരുന്നു അബ്ദുൾ മജീദ് മംഗൾ .പാകിസ്താനിലെ നോഷ്കി ജില്ല സ്വദേശിയായ അബ്ദുൾ മജീദ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 18-ാം വയസ്സിൽ ആദ്യ വിവാഹം നടത്തി.
അബ്ദുൾ മജീദ് ആകെ ആറ് പേരെ വിവാഹം ചെയ്തിരുന്നു.ഇതിൽ രണ്ട് ഭാര്യമാർ മരിച്ചു. മജീദിന്റെ 54 കുട്ടികളിൽ 12 കുട്ടികളും മരിച്ചു, 42 മക്കൾ ഇപ്പോഴുമുണ്ട് . അതിൽ 22 ആൺമക്കളും 20 പെൺമക്കളും ഉണ്ട്.
54 കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും , ജീവിതകാലം മുഴുവൻ ഞങ്ങളുടെ പിതാവ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും മജീദിന്റെ മകൻ ഷാ വാലി പറഞ്ഞു. പ്രായാധിക്യം വകവയ്ക്കാതെ, മരണത്തിന് അഞ്ച് ദിവസം മുമ്പ് വരെ കുടുംബത്തിന്റെ ഉപജീവനത്തിനായി അദ്ദേഹം ജോലി ചെയ്തു.
വലിയ കുടുംബത്തിന്റെ ചെലവുകൾ വഹിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ വിശ്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും വാലി പറഞ്ഞു. അബ്ദുൾ മജീദിന്റെ മക്കളിൽ പലരും ബിഎ വരെയും ചിലർ മെട്രിക്കുലേഷൻ വരെയും പഠിച്ചവരാണ്. പക്ഷേ ആർക്കും ജോലിയില്ല. സാമ്പത്തിക പരാധീനത മൂലം അബ്ദുൾ മജീദിനെ വേണ്ടവിധത്തിൽ ചികിത്സിക്കാനുംകഴിഞ്ഞില്ല. സർക്കാർ സഹായവും ലഭിച്ചില്ല.
2017 ലെ സെൻസസിന്റെ സമയത്താണ് അബ്ദുൾ മജീദ് മംഗളും കുടുംബവും ശ്രദ്ധ നേടുന്നത് .
Comments