ന്യൂഡൽഹി : പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളിൽ നാലിൽ ഒന്നും പ്രണയബന്ധങ്ങളെ തുടർന്നുള്ളതെന്ന് കണ്ടെത്തൽ. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതിയുമായി പ്രണയബന്ധമുണ്ടെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടക്കുന്നത് എന്നും പഠനങ്ങൾ തെളിയിക്കുന്നു. പ്രോ ആക്ടീവ് ഹെൽത്ത് ട്രസ്റ്റും യൂണിസെഫ് ഇന്ത്യയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരം കേസുകളിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 2016 നും 2020 നും ഇടയിൽ 7,064 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,715 കേസുകളിലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നിരിക്കുന്നത്. 1,508 കേസുകളിൽ പ്രതിയുമായി പ്രണത്തിലാണെന്ന് ഇരയായ പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്.
ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളിൽ ചുരുക്കം പ്രതികൾക്ക് മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. പ്രണയബന്ധം കണ്ടെത്തിയാൽ പ്രതിയെ കുറ്റവിമുക്തരാക്കുകയാണ് കൂടുതലായും ചെയ്തുവരുന്നത്. 18 വയസിൽ താഴെ പ്രായമുള്ളവരുമായി അവരുടെ സമ്മതത്തോടെ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമായി കണക്കാക്കുമ്പോഴാണ് ഇത്തരം കേസുകളിൽ കോടതി പോലും മൃദുസമീപനം സ്വീകരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
Comments