കൊച്ചി: തൊണ്ടിമുതൽ മോഷണക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ വാദം പൂർത്തിയാക്കിയ ഹർജി, വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിലെ അപാകതയും ,നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്താണ് മന്ത്രി ഹർജി നൽകിയിരിക്കുന്നത്.
1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാൻ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.
Comments