ന്യൂഡൽഹി; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയാണ് ഇന്ന് പരിഗണിക്കുക.
വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീംകോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും വിചാരണ നടപടികൾ നീളാതെയിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ മുൻ ഭാര്യക്ക് കേരളാ പോലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, ആക്രമത്തിനിരയായ നടി എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടാനാണ് ഇവരുടെ ശ്രമമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
Comments