തൃശൂർ: ജനറൽ ആശുപത്രിയുടെ മുന്നിൽക്കിടന്ന 108 ആംബുലൻസ് തട്ടിയെടുത്ത് ഓടിച്ച് പതിനാലുകാരൻ. എട്ടുകിലോമീറ്ററാണ് ഡ്രൈവറുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്ത വാഹനവുമായി പതിനാലുകാരൻ സഞ്ചരിച്ചത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പനിയും രക്താണുക്കളുടെ കുറവും മൂലം നാലുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പതിനാലുകാരൻ. വൈകുന്നേരം പനിക്കിടക്കയിൽ നിന്ന് മുങ്ങിയ കുട്ടി, ആംബുലൻസ് സൂത്രത്തിൽ തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവർ താക്കോൽ വാഹനത്തിനുള്ളിൽ തന്നെ വച്ചതാണ് വിനയായത്.
ആംബുലൻസും കൊണ്ട് തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഒല്ലൂർ റോഡ് വഴി റെയിൽവേ സ്റ്റേഷൻ റോഡിലൂടെയായിരുന്നു കുട്ടിയുടെ സഞ്ചാരം. റെയിൽവേ ക്രോസ് കഴിഞ്ഞുള്ള വളവ് കഴിഞ്ഞപ്പോൾ വാഹനം ഓഫായി. തള്ളി സഹായിക്കാനായി നാട്ടുകാർ എത്തി. രണ്ടു തവണ തള്ളിയിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാനായില്ല. തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. കൈയിൽ ഡ്രിപ്പ് കയറ്റിയതിന്റെ അടയാളങ്ങൾ കണ്ടതും സംശയം വർദ്ധിപ്പിച്ചു.
ഈ സമയം കുട്ടിയെ കാണാതെ ആശുപത്രി മുഴുവൻ അന്വേഷിക്കുകയായിരുന്നു മാതാപിതാക്കൾ. ആംബുലൻസ് കാണാതായതോടെ ഡ്രൈവർ ജിപിഎസ് പരിശോധിച്ചു. വാഹനത്തിന്റെ റൂട്ട് മനസിലായതോടെ അത് പിന്തുടർന്ന് പോയി. തുടർന്ന് നാട്ടുകാർ പിടിച്ചുവച്ച സ്ഥലത്ത് എല്ലാവരും എത്തുകയായിരുന്നു. ആംബുലൻസ് കാണാതായ സംഭവത്തിൽ ഡ്രൈവർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. അനുവാദം കൂടാതെ ആംബുലൻസ് കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മണിക്കൂറുകളോളം ആംബുലൻസ് കുട്ടിയുടെ കൈവശമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
Comments