പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് മുതലെടുത്ത് ആക്ടിവിസ്റ്റുകളുടെ ആചാരലംഘന നീക്കങ്ങൾ ഉണ്ടാകുമെന്ന് അഭ്യൂഹം. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കി. ശബരിമലയിലേക്ക് എത്താൻ സാധ്യതയുള്ള ആക്ടിവിസ്റ്റുകളെ നിരീക്ഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആചാരലംഘന നീക്കം എന്നത് സ്ഥിരീകരിക്കാൻ കഴിയാത്ത അഭ്യൂഹം മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി.
മണ്ഡലകാലം ആരംഭിച്ച സമയത്ത് ആഭ്യന്തരവകുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി നിർദ്ദേശങ്ങൾ എന്ന പേരിൽ ബുക്ക്ലെറ്റ് വിതരണം ചെയ്തിരുന്നു. ആചാരലംഘന വിഷയവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കേരളപോലീസിന് നൽകിയ പൊതു നിർദ്ദേശങ്ങളിൽ ആചാരലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചു. ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ബുക്ക്ലെറ്റ് പിൻവലിച്ച് സർക്കാർ തടിതപ്പുകയായിരുന്നു. സംഭവത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
2018 ലെ മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ ആചാരലംഘനം നടത്താൻ ശ്രമിച്ചിരുന്നു. ഭക്തജനലക്ഷങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിച്ച് പോലീസിന്റെ കൂടി സഹായത്തോടെയായിരുന്നു, ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ചത്. മുഖം മറച്ചുപിടിച്ച് രാത്രിയുടെ മറവിൽ ശബരിമലയിൽ കയറാൻ ശ്രമിച്ച യുവതികൾക്ക് പോലീസ് അകമ്പടി നൽകിയിരുന്നു. പമ്പയിൽ നിന്ന് തന്നെ മഫ്തിയിലെത്തിയ പോലീസ് സംഘം ഇവർക്ക് സുരക്ഷ ഒരുക്കി. ഒപ്പം ഇവർ മല കയറുന്ന ദൃശ്യങ്ങളും പോലീസ് ക്യാമറയിൽ പകർത്തി. ആറ് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവരുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഭക്തർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതോടെ ജനരോഷം ഭയന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു.
കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ മണ്ഡലകാലമായ ഈ വർഷം കനത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ദിനംപ്രതി സന്നിധാനത്തെത്തുന്നത്. ഈ തിരക്കിന്റെ മറവിൽ ആക്ടിവിസ്റ്റുകൾ സർക്കാരിന്റെ കൂടി ഒത്താശയോടെ ആചാരലംഘനം നടത്തുമോ എന്ന ആശങ്കയാണിപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.
Comments