ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വീണ്ടും ഒരാളെ തൂക്കിലേറ്റി ഇറാൻ ഭരണകൂടം. 23-കാരൻ മജിദ്റെസ റഹ്നാവാദിനെയാണ് പരസ്യമായി വധിച്ചത്.
രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊന്നു, നാല് പേരെ പരിക്കേൽപ്പിച്ചു എന്നതാണ് റഹ്നാവാദിന് മേൽ ചുമത്തിയിരുന്ന കുറ്റം. അറസ്റ്റ് ചെയ്യപ്പെട്ട് 23 ദിവസത്തിന് ശേഷമാണ് യുവാവിനെ വധിക്കുന്നത്. നവംബർ 29-നാണ് യുവാവിന് വധശിക്ഷ വിധിച്ചത്. തൂക്കി കൊന്ന ശേഷം മാത്രമാണ് റഹ്നാവാദിന്റെ വീട്ടിലേക്ക് അധികൃതർ വിളിച്ചറിയിച്ചത്. നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നുവെന്നും അടക്കം ചെയ്തിട്ടുണ്ടെന്നുമാണ് അറിയിച്ചത്.
ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ തൂക്കിക്കൊല്ലുന്നവുടെ എണ്ണം രണ്ടായി.അരും കൊലയ്ക്ക് പിന്നാലെ ലോകത്താമാനമുള്ള മനുഷ്യാവകാശ പ്രവർത്തകർ രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാൻ നേതൃത്വം സ്വന്തം ജനങ്ങളെ തന്നെ ഭയക്കുകയാണെന്നും അതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നതെന്നും യുഎൻ പ്രതികരിച്ചു.
അഞ്ച് ദിവസം മുൻപാണ് മെഹ്സെൻ ഷെക്കാരി എന്ന 24-കാരനെ തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലുള്ളവരെ ആക്രമിച്ചെന്ന കുറ്റം തന്നെയാണ് ഇയാൾക്കെതിരെയും ചുമത്തിയത്. ഇറാൻ ഭരണകൂടം രഹസ്യവിചാരണ നടത്തി 12-ഓളം പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നാണ് വിവരം. ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22-കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. മത പോലീസിനെ നിരോധിക്കണമെന്നും അമിനിയ്ക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധങ്ങൾ നടത്തുന്നത്.
Comments