ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. ജീവപര്യന്തം ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യമാണ് നിഷാം നടത്തിയതെന്നും ഹർജിയിൽ പറയുന്നു.
അതിക്രൂരമായാണ് നിഷാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന് സാക്ഷി മൊഴികളിൽ നിന്ന് ഹൈക്കോടതിയ്ക്ക് വ്യക്തമായിരുന്നു. മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. 2015 ജനുവരിയിൽ അറസ്റ്റിലായ ഇയാൾക്ക് തൃശ്ശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമേ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ റദ്ദാക്കണമെന്നാവശ്യം കോടതി തള്ളുകയായിരുന്നു.
2015 ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതാനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന് ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിംഗ് ഏരിയയിൽ എത്തിച്ച് വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി മുറിയുടെ ജനലുകളും മറ്റും അടിച്ച് തകർക്കുകയും ചെയ്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർക്കും പരിക്കേറ്റിരുന്നു. തുടർന്ന് ഫ്ളൈയിംഗ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16-നാണ് മരിച്ചത്.
Comments