തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ രാജിവെച്ച സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച ചർച്ചകൾ സിപിഎം പരിഗണിക്കുന്നു. ബുധനാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നീക്കം.
ഭഗരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഈ നടപടി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്.ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2022 ജൂലൈയിലാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ വേദിയിൽ വെച്ച് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. തുടർന്ന് മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ആദ്യം പുറത്താക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെങ്കിലും പ്രതിഷേധങ്ങൾ കനത്തതോടെ മന്ത്രിസ്ഥാനം രാജി വെയ്ക്കുകയായിരുന്നു. ചെറിയാന് പകരം മന്ത്രിയെ സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല. സജിയെ മന്ത്രി സ്ഥാനത്തേക്ക് മടക്കികൊണ്ടുവരുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Comments