ന്യൂഡൽഹി : ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന ചൈനയ്ക്ക് താക്കീതുമായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നവർക്ക് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അരുണാചലിലെ തവാംഗ് അതിർത്തിയിൽ ചൈന നടത്തിയ നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
”ഇത് 1962 അല്ല. ആരെങ്കിലും അതിക്രമിച്ച് കയറാൻ ശ്രമിച്ചാൽ അവർക്ക് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകും” എന്ന് അദ്ദേഹം താക്കീത് നൽകി. യാങ്സ്റ്റെ തന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്. എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാൻമാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെയാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒടുവിൽ ചൈന വെടിനിർത്തലിന് സമ്മതിച്ചതോടെയാണ് യുദ്ധം അവസാനിച്ചത്.
നേരത്തെയും ചൈനയുടെ പ്രകോപനങ്ങൾക്ക് പേമ ഖണ്ഡു ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. ”1962ൽ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും വളരെ മോശമായിരുന്നു. എന്നിട്ടും ഇന്ത്യൻ സൈന്യം ധീരമായി പോരാടുകയും ആയിരക്കണക്കിന് ജീവനുകൾ ബലിയർപ്പിച്ച് നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുകയും ചെയ്തു. എന്നാൽ ഇന്ന് നമ്മൾ 1962-ൽ അല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
Comments